Monday, September 29, 2008

പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 2

പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 1 ഇവിടെ വായിക്കാം.

അള്ളടം നാട്ടിലേക്ക് പോകേണ്ടെന്ന് വാശി പിടിച്ച ഭാര്യയോട് നാടിന്റെയും ജന്മിയുടെയും അഭിമാനം കാക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചേ പറ്റു എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. പുലിമറയല്‍ വിദ്യ പ്രയോഗിച്ചാല്‍ തിരിച്ചു മനുഷ്യനാകാന്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും വിശ്വസ്തരായ ആളുകള്‍ തന്നെ വേണം അതു ചെയ്യാന്‍. അക്കാര്യം കാരി ഭാര്യയെ തന്നെ ഏല്പിച്ചു. പുലിരൂപം ധരിച്ചു താന്‍ വീട്ടിലെത്തിയാല്‍ ഒരു പാത്രത്തില്‍ അരികഴുകിയ വെള്ളം പുലിയുടെ മേല്‍ ഒഴിക്കണം, ചാണകത്തില്‍ മുക്കിയ ‘മാച്ചി’ കൊണ്ട് ദേഹത്ത് അടിക്കണം. നിങ്ങടെ വെള്ളച്ചിയല്ലേ എന്നും, വയറു തൊട്ട് നിങ്ങളുടെ കരുവല്ലെ ഇത് എന്നും പറയണം. ഇത്രയും ചെയ്താല്‍ മാത്രമേ പുലിത്തെറം ശമിക്കൂ. ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ മനുഷ്യനാകൂ. ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കണം, മാത്രവുമല്ല ഇതു ചെയ്യുമ്പോള്‍ ആരും കാണുവാനും പാടില്ല. വെള്ളച്ചി എല്ലാം സമ്മതിച്ചു.

അള്ളടം നാട്ടിലേക്ക് പുറപ്പെട്ട കാരി ഗുരുക്കള്‍ക്കും സംഘത്തിനും വഴി നിറയെ പരിഹാസ വചനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. പ്രശസ്തരായ മാന്ത്രികര്‍ക്കും വൈദ്യന്മാര്‍ക്കും സാധിക്കാത്ത കാര്യമാണോ ഒരു പുലയന്‍ ചെയ്യാന്‍ പോകുന്നത്??

“മലനാട്ടില്‍ മഞ്ഞയില്ലാഞ്ഞിട്ടോ
ഇന്നാട്ടില്‍ കൂവ വരുത്തുന്നത്”
എന്ന മട്ടില്‍ മേല്‍ ജാതിക്കാര്‍ പരിഹാസം ചൊരിഞ്ഞു.

കോവിലകത്തെത്തിയ കാരി തന്റെ മാന്ത്രിക വിദ്യയിലൂടെ തമ്പുരാന്റെ രോഗം മനസ്സിലാക്കി ബാധോച്ചാടനം നടത്തി രോഗം ഭേദമാക്കി. അസുഖം ഭേദമായപ്പോള്‍ തമ്പുരാന് കാരിയുടെ ഒടിമറയല്‍ അഥവാ പുലിമറയല്‍ വിദ്യ കാണണം. വളരെ കരുതലോടെ ചെയ്യേണ്ട വിദ്യയാണത്. എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ തിരിച്ചു മനുഷ്യരൂപത്തിലേക്ക് വരിക അസാധ്യം. എങ്കിലും കാരി ധൈര്യപൂര്‍വ്വം പുലിമറയല്‍ നടത്തി രാജാവിനെ അമ്പരപ്പിച്ചു. തിരികെ മനുഷ്യരൂപം കിട്ടാനായി തന്റെ ചാളയിലേക്ക് പുറപ്പെട്ട കാരി കണ്ടത് അടച്ചിട്ട വാതിലാണ്.

കാരിയെ ചതിക്കാനായി രാജാവിന്റെ ആളുകള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. രാജഭടന്മാര്‍ വെള്ളച്ചിയോട് പുലിമറയല്‍ നടത്തുന്നില്ലെന്നും വാതിലടച്ചിരിക്കാന്‍ കാരി പറഞ്ഞയച്ചിട്ടുണ്ടെന്നും കള്ളം പറഞ്ഞു. അതു വിശ്വസിച്ച വെള്ളച്ചി വാതിലടച്ച് അകത്തിരിപ്പായി.

പറഞ്ഞതില്‍ നിന്നും വിപരീതമായി ഭാര്യ പ്രവര്‍ത്തിച്ചത് കണ്ട് കലിമൂത്ത പുലി രൂപം പൂണ്ട കാരി വാതില്‍ പൊളിച്ചകത്തു കടന്നു. പുലിയെ കണ്ട് നിലവിളിച്ച വെള്ളച്ചിയെ കലിയടങ്ങാത്ത കാരി കടിച്ചു കീറി വയറ് പൊളിച്ചു. മനുഷ്യരൂപം തിരിച്ചു ലഭിക്കാതെ കാരി പുലിയന്നൂര്‍ മലയിലേക്ക് മറഞ്ഞു.

അല്പകാലത്തിനകം തന്നെ അള്ളട രാജാവ് വീണ്ടും രോഗബാധിതനായി. ദേവപ്രശ്നത്തില്‍ പുലി മറഞ്ഞ കാരി ഗുരുക്കളുടെ കോപം മൂലമാണ് രാജാവ് രോഗബാധിതനായതെന്ന് വെളിപ്പെട്ടു. രോഗശാന്തി വേണമെങ്കില്‍ കാരി ഗുരുക്കളെ കെട്ടിയാടിക്കണമെന്നും ബോധ്യപ്പെട്ടു. അങ്ങിനെ മാടായി കാരി ഗുരുക്കള്‍ക്ക് തെയ്യക്കോലം കല്‍പ്പിക്കുകയും പുലിമറഞ്ഞ തൊണ്ടച്ചനായി തെയ്യം കെട്ടിയാടിച്ച് ആരാധിക്കുകയും ചെയ്തു.

പുലയ സമുദായത്തില്‍ പെട്ട ആളുകളാണ് പുലി മറഞ്ഞ തൊണ്ടച്ചന്‍ തെയ്യം കെട്ടിയാടി വരുന്നത്.

* ‘മാച്ചി’ - ചൂല്
അവലംബം: കളിയാട്ടം, സി.എം.എസ്. ചന്തേര

Sunday, September 28, 2008

പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 1

പൊലികാ പൊലികാ പൊലികാ
പുലിമറഞ്ഞ തൊണ്ടച്ചന്‍ തെയ്യം പൊലികാ
പുകള്‍പെറും മാടായി കാരിഗുരുക്കളേ
പുലിമറഞ്ഞ തൊണ്ടച്ചാ, നീ തൊണയേ..

ഇതു പുലിമറഞ്ഞ തൊണ്ടച്ചന്റെ പൊലിപ്പാട്ട്. വടക്കെമലബാറില്‍ വളരെ പ്രശസ്തമായ ഒരു പുരാവൃത്തമാണ് മാടായി കാരിഗുരുക്കളുടേത്. പുലയനായി ജനിച്ച് പതിനെട്ടു കളരിയിലും അഭ്യാസം പൂര്‍ത്തിയാക്കി ഒടുവില്‍ തമ്പുരാക്കന്മാരുടെ ചതിയില്‍‌പെട്ട് സ്വജീവന്‍ വെടിയേണ്ടി വന്നു മാടായി കാരി ഗുരുക്കള്‍ക്ക്. പ്രശസ്ത കഥാകൃത്തായ എന്‍ പ്രഭാകരന്റെ പുലിജന്മം എന്ന നാടകം, അന്തരിച്ച പ്രഗത്ഭ എഴുത്തുകാരന്‍ ഡോ.ടി.പി.സുകുമാരന്റെ മാടായി കാരി എന്ന നാടകം, താഹ മാടായിയുടെ ‘കാരി’, ഒടുവില്‍ പ്രിയനന്ദനനെ ദേശീയ പുരസ്കാരത്തിനര്‍ഹനാക്കിയ പുലിജന്മം എന്ന സിനിമ, ഇവയെല്ലാം മാടായി കാരി ഗുരുക്കളുടെ കഥയെ പുനരാഖ്യാനം ചെയ്തുകൊണ്ടാണെഴുതപ്പെട്ടിട്ടുള്ളത്. എല്ലാവരും വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ കാരിയുടെ കഥ പറയുന്നു.

ചേണിച്ചേരി കുഞ്ഞമ്പു എന്ന നാട്ടുപ്രഭുവിന്റെ അടിമകളായിരുന്ന വിരുന്തന്റെയും വിരുന്തിയുടെയും മകനായിരുന്നു കാരി. കുഞ്ഞിമംഗലത്തിനു കിഴക്ക് വടക്ക് ഭാഗത്തുള്ള പാറന്താട്ട് മലയിലാണ് ഇവര്‍ താമസം. ചെറുപ്പം മുതല്‍ക്കു തന്നെ കൃഷിപ്പണിയോട് കാരിക്ക് താല്‍പ്പര്യമില്ലായിരുന്നു. കൈമിടുക്കും മെയ്ക്കരുത്തുമുള്ള കാരിക്ക കളരിയില്‍ ചേരാനായിരുന്നു ആഗ്രഹം. അടിമകളായ പുലയര്‍ക്ക് കളരികളില്‍ പ്രവേശനമില്ലായിരുന്നു അക്കാലത്ത്. കാരിയുടെ ആഗ്രഹം കേട്ട് ജന്മിയായ ചേണിച്ചേരി അവനെ കളരിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവന്റെ പേരും കുലപ്പേരും മാറ്റിപ്പറഞ്ഞാണ് ചേണിച്ചേരി അവന് കളരി പ്രവേശനം ഉറപ്പാക്കിയത്.

അക്കാലത്ത് പ്രശസ്തമായ 18 കളരികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 17 കളരികളിലും ‘കാരി’ പയറ്റി തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. പതിനെട്ടാമത്തെ കളരിയായ ചോദിയാര്‍ കളരിയില്‍ നിന്നും മാന്ത്രിക വിദ്യകളും ജ്യോതിഷവും ഹൃദിസ്ഥമാക്കി. അതീവ ജാഗ്രതയോടെ പഠിക്കേണ്ട ‘പുലിമറയല്‍‘ എന്ന ഒടിവിദ്യയും കാര്യ പഠിച്ചെടുത്തു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പതിനെട്ടാമത്തെ കളരിയിലെ ആശാത്തിയോട് യാത്രപറയാന്‍ തുടങ്ങുമ്പോഴേക്കും, കാരി പേരും കുലപ്പേരും മാറ്റി പറഞ്ഞതാണെന്നു മനസ്സിലായി. കുപിതയായ ആശാത്തി ഗുരുവിനെ ചതിച്ചു (പേരും കുലപ്പേരും മാറ്റിപ്പറഞ്ഞത്) വശത്താക്കിയ വിദ്യകൊണ്ടു തന്നെ കാരി നശിച്ചു പോകുമെന്ന് ശപിച്ചു. ദുഖിതനായ കാരി സ്വഗൃഹത്തില്‍ തിരച്ചെത്തി. ആര്‍ജ്ജിച്ച വിദ്യ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കണമെന്ന തന്റെ ആഗ്രഹം ജന്മിയായ ചേണിച്ചേരിയെ അറിയിച്ചു.കാരി അഭ്യസിച്ച വിദ്യകള്‍ ചേണിച്ചേരി മുമ്പാകെ കാണിച്ചു കൊടുത്തു. സന്തുഷ്ടനായ ജന്മി മലയില്‍ തന്നെ ഒരു കളരി നിര്‍മ്മിച്ചു കൊടുത്തു.

കളരി തുടങ്ങിയതോടു കൂടി അഭ്യാസിയായ ‘കാരി’ ഗുരുക്കളുടെ പ്രശസ്തി നാടെമ്പാടും പരന്നു. കോലത്തു നാട്ടില്‍ മാത്രമല്ല അള്ളടത്തു നാട്ടില്‍ വരെ പ്രശസ്തിയെത്തി. ആ സമയത്താണ് അള്ളടം നാട്ടിലെ രാജാവിന് (നീലേശ്വരം) മാനസിക വിഭ്രാന്തി പിടിപെട്ടത്. സഹോദരിയുടെ പുത്രനായ ഇളമുറ തമ്പുരാന്‍ പൊട്ടന്‍‌, ഗുളികന്‍‌‌‌, കുറത്തി തുടങ്ങിയ മൂര്‍ത്തികളെ ഉപാസിച്ച് അവരെകൊണ്ട് വിഭ്രാന്തി വരുത്തിച്ചതാണെന്നായിരുന്നു കേള്‍വി. രോഗം മാറ്റുവാന്‍ പ്രശസ്തരായ വൈദ്യന്മാരൊക്കെ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം.‘മാടായി കാരി ഗുരുക്കളുടെ’ പ്രശസ്തി കേട്ടറിഞ്ഞ് കൊട്ടാരത്തില്‍ നിന്നും ആളെത്തി. ‘കാരിയെ’ പറഞ്ഞയക്കാന്‍ ചേണിച്ചേരി ജന്മി ആദ്യം വിസമ്മതിച്ചു. കാരിയെ അയക്കില്ലെന്നറിഞ്ഞ് കൊട്ടാരത്തില്‍ നിന്നും ഭീഷണിയായി. ഒടുവില്‍ കാരിയെ മനസ്സില്ലാമനസ്സോടെ അയക്കുവാന്‍ തന്നെ തീരുമാനിച്ചു. അഭ്യാസിയായ കാരിയെ അള്ളടത്തേക്കയച്ചാല്‍ കാര്യസാധ്യത്തിനുശേഷം ചതിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടായിരുന്നു ആദ്യം അയക്കാന്‍ മടിച്ചത്. പുലയനായ കാരിയോടു അസൂയയുള്ളവര്‍ കോലത്തു നാട്ടിലും, അള്ളടത്തും ധാരളമുണ്ടെന്ന് ജന്മിക്കറിയാമായിരുന്നു. അവര്‍ അപായപ്പെടുത്തുമെന്ന് മനസ്സിലാക്കിയ ജന്മി “ചരതിക്കണം, തടി ചരതിക്കണം” എന്ന് പലവട്ടം ഓര്‍മ്മിപ്പിച്ചാണ് കാരിയെ യാത്രയാക്കിയത്.

ബാക്കി ഇവിടെ വായിക്കുക

* ചരതിക്കണം - ശ്രദ്ധിക്കണം