തുലാ മാസം 10ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക. ഒരു സംഘത്തില്‍ ഒരു കോതാമ്മൂരി തെയ്യവും (ആൺകുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട്
മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളില്‍ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാന്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതില്‍ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളില്‍ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കും ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടി വരുന്നത് കൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാന്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കാറുണ്ട്.
കോതാമ്മൂരി വരുമ്പോള്‍ വീടുകളില്‍ സ്വീകരിക്കുന്നതിനായി വിളക്കും തളികയും, നിറനാഴിയും, മുറത്തില്‍ നെല്‍വിത്തും ഒരുക്കി വെക്കും. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ കോതാമ്മൂരിയും, പനിയന്മാരും ഇതിനു വലംവെക്കും. തുടര്‍ന്ന് പാട്ടുകള്‍ പാടും. മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാന പാട്ടാണ്. “ആരിയന്‍ നാട്ടില്‍ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതല്‍ ചെറുകുന്ന് വരെ നീണ്ടു കിടക്കുന്ന “കോലത്തുവയല്‍” ഈ അമ്മയുടേതാണ്.
ഈ പാട്ടുകള്‍ കൂടാതെ മാടായിക്കാവിലമ്മയുടെയും, തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും, വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാന്‍
ഭൂമിലോകത്തിതാ കീഞ്ഞേന്‍
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ എന്നാണ് പൊലിപ്പാട്ടിലുള്ളത്.
മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വര്‍ണ്ണിക്കുന്ന പാട്ടാണ് കലശം പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യര്‍ക്കും ദേവതകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.
കല്ലിന്റെ കീഴ ചുമട്ടില്‍ എന്നു തുടങ്ങി
ആര്‍ക്കെല്ലാം വേണം
കലശം തൊണ്ടച്ചന്‍ ദൈവത്തിന്നും വേണം
കലശം മുത്തപ്പന്‍ ദൈവത്തിനും വേണം
കലശം പൊട്ടന്‍ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലികകള്ളും പൊലിക കലശം പൊലിക എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.
പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാല്‍ പനിയന്മാര്‍ക്കെന്തും പറയാം. വേദാന്തം മുതല്‍ അശ്ലീലം വരെ അവര്‍ പറയുകയും ചെയ്യും, പക്ഷെ ഒക്കെയും സാമൂഹ്യ വിമര്‍ശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാല്‍ നെല്ലും പണവും തുണിയും ഇവര്‍ക്ക് വീട്ടുകാര്‍ നല്‍കും. കൃഷിയുമായും, കന്നുകാലി വളര്‍ത്തുമായി ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.
കുറച്ചു വര്‍ഷം മുന്‍പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.
കോതാമ്മൂരിയാട്ടത്തെക്കുറിച്ച് മലബാറിയുടെ പോസ്റ്റ് ഇവിടെ വായിക്കാം. (ഈ പോസ്റ്റ് ശ്രദ്ധയില്പെടുത്തിയ മലബാറിക്ക് നന്ദി).
ചിത്രങ്ങള്‍: ധനരാജ് കീഴറ
റഫ: തെയ്യത്തിലെ ജാതി വഴക്കം, ഡോ. സഞ്ജീവന്‍ അഴീക്കോട്
കേരളത്തിന്റെ തനതുകലകള്‍ - കോതാമ്മൂരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി