Wednesday, March 12, 2008

വേട്ടയ്ക്കൊരു മകന്‍

പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേര്‍ന്ന കഥകള്‍ തെയ്യങ്ങളുടെ പുരാവൃത്തങ്ങളില്‍ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്.



മഹാഭാരത കഥയും, ബാലുശ്ശേരിയിലെ ഒരു നായര്‍ പോരാളിയുടെ കഥയുമാണിവിടെ ഇടകലര്‍ന്നു വരുന്നത്. ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അര്‍ജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാര്‍വ്വതിമാര്‍ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവന്‍ കാമാര്‍ത്തനായി പാര്‍വതിയെ പ്രാപിക്കുകയും അങ്ങിനെ വേട്ടയ്ക്കൊരുമകന്‍ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകള്‍ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ , പരമശിവന്‍ അപ്രകാരം ചെയ്തു. അങ്ങിനെയാണ് വേട്ടയ്ക്കൊരുമകന്‍ ഭൂമിയിലെത്തിയതത്രെ.


(വേട്ടയ്ക്കൊരു മകന്റെ തോറ്റം ഇവിടെ കാണാം)

ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകന്‍ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കൊട്ട കുറുമ്പ്രാതിരിമാര്‍ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറുമ്പ്രാതിരിമാര്‍ കോട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.

(വേട്ടയ്ക്കൊരു മകന്റെയും ഊര്‍പ്പഴശ്ശിയുടെയും വെള്ളാട്ടങ്ങള്‍ ഇവിടെ കാണാം)


വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങള്‍ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങള്‍ക്കകം ആ പിഞ്ചു പൈതല്‍ ഉടച്ചു തീര്‍ത്തു.


(വേട്ടയ്ക്കൊരു മകന്റെയും ഊര്‍പ്പഴശ്ശിയുടെയും വെള്ളാട്ടങ്ങള്‍ പ്രതീകാത്മകമായി നാളികേരം തകര്‍ക്കുന്നത് ഇവിടെ കാണാം)

ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകര്‍ത്തു” എന്നാണ് തോറ്റം പാട്ടില്‍ ഇതേ പറ്റി പാടാറുള്ളത്.



വേട്ടയ്ക്കൊരു മകന്‍ നെടിയിരുപ്പു സ്വരൂപത്തില്‍ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളില്‍ ഊര്‍പ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും ഊര്‍പ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്.


(വേട്ടയ്ക്കൊരു മകന്‍ തെയ്യം)

നായര്‍ സമുദായക്കാരുടെ പ്രധാന ആരാധനാ മൂര്‍ത്തിയാണ് വേട്ടയ്ക്കൊരു മകന്‍.

വേട്ടയ്ക്കൊരു മകന്‍ വിക്കിയില്‍


ഫോട്ടോ: കണ്ണൂരാന്‍
വീഡിയോ കടപ്പാട്: തോറ്റം, വെള്ളാട്ടം - പി.പ്രമോദ് കുമാര്‍
തെയ്യം: ഇ.സുനില്‍ കുമാര്‍
(വീഡിയോ ക്വാളിറ്റി മോശമാണ്, സദയം ക്ഷമിക്കുമല്ലൊ)