Saturday, February 23, 2008

വയനാട്ടുകുലവന്‍

വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ശിവബീജം ഭൂമിയില്‍ പതിക്കാനിടയാകുകയും, അതില്‍ നിന്നും മൂന്ന് വൃക്ഷങ്ങള്‍ (കരിംതെങ്ങ്) ഉണ്ടാവുകയും ചെയ്തു. ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ‘മധു’ ഊറിവരാറുണ്ടായിരുന്നു. ഒരിക്കല്‍ വേടരൂപം ധരിച്ച പരമശിവന്‍ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോള്‍ അങ്ങിനെ ഊറി വന്ന ‘മധു’ കാണാനിടയാവുകയും, ‘മധു’ കുടിച്ച് മത്തവിലാസം ശിവഭ്രാന്താടുകയും ശ്രീപാര്‍വ്വതി ഭയപ്പെട്ടോടുകയും
ചെയ്തു.



“വേടരൂപം ധരിച്ചുള്ള കൈലാസനാഥന്‍
വേട്ടയ്ക്കായെഴെന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിംതെങ്ങിന്‍ കുറുംകുലമേല്‍
മധുപൊഴിയും വാനുലോകം പൊഴിയുന്നല്ലൊ
അതുകണ്ട് പരമശിവന്‍ അടുത്തു ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതു കണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി”
എന്നിങ്ങനെയാണ് ഇതേക്കുറിച്ച് തോറ്റം പാട്ടില്‍ പറയുന്നത്.



ഇതുകണ്ട് ഭയന്ന് പാര്‍വ്വതി തന്റെ മന്ത്രശക്തിയാല്‍ ‘മധു’ തടവി മുകളിലേക്കുയര്‍ത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിന്‍ മുകളിലെത്തിയതായാണ് കാണാന്‍ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവന്‍ തൃജ്ജടകൊണ്ട് തൃത്തുടമേല്‍ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങില്‍ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു.



ഇതറിഞ്ഞ പരമശിവന്‍ ‘കദളീമധുവന’ത്തില്‍ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാല്‍ വിലക്കു വകവെക്കാതെ ദിവ്യന്‍ ‘കദളീമധുവന‘ത്തില്‍ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകള്‍ പൊട്ടി മധുകുംഭത്തില്‍ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.



മാപ്പിരന്ന മകന് പൊയ്‌കണ്ണ് നല്‍കി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. അങ്ങിനെ വയനാട്ടില്‍ എത്തിച്ചേര്‍ന്ന ‘ദിവ്യന്‍’ വയനാട്ടുകുലവനെന്നറിയപ്പെടാന്‍ തുടങ്ങി. ഈ ദൈവം വാണവര്‍കോട്ടയില്‍ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്നും അവിടുത്തെ വാഴുന്നവര്‍ക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതത്രെ.



വയനാട്ടുകുലവന്റെ ഉരിയാട്ടം അതീവ രസകരമാണ്. തമാശരൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ പറയുന്ന ശൈലിയാണ് വയനാട്ടുകുലവന്റേത്.
“കണ്ണും കാണൂല്ല, ചെവിയും കേക്കൂല തൊണ്ടച്ചന്
എന്നാല്‍ കരിമ്പാറമേല്‍ കരിമ്പനിരിയുന്നത് കാണാം,
നെല്ലിച്ചപ്പ് കൂപത്തില്‍ വീഴുന്നത് കേള്‍ക്കാം”
വളരെ അര്‍ത്ഥവത്തായ ഇത്തരം വാചകങ്ങളാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കികൊണ്ട് വയനാട്ടുകുലവന്‍ തെയ്യം പറയാറ്.



വടക്കെ മലബാറിലെ തീയ്യ സമുദായത്തില്‍ പെട്ടവരുടെ പ്രധാന ആരാധനാമൂര്‍ത്തിയാണ് വയനാട്ടുകുലവന്‍. വയനാട്ടുകുലവന്റെ പരികര്‍മ്മിയായി എപ്പോഴും തീയ്യ സമുദായത്തില്‍ പെട്ട ആളാണുണ്ടാവുക. എന്നാല്‍ നായര്‍/നമ്പ്യാര്‍ തറവാ‍ടുകളില്‍ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ വയനാട്ടുകുലവന്‍ തെയ്യത്തെ തൊണ്ടച്ചന്‍ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാന്‍ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിന്‍(കമുകിന്‍) പൂവാണ്.



കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വര്‍ഷവും വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടുമെങ്കിലും, കാസര്‍ഗോഡ് ജില്ലയില്‍ വയനാട്ടുകുലവന്‍ ദൈവ് കെട്ട് വളരെ വര്‍ഷം കൂടുമ്പോള്‍ മാത്രമേ ആഘോഷിക്കാറുള്ളൂ. പെരുങ്കളിയാട്ടം പോലെ വമ്പിച്ച ഒരു പരിപാടിയായാണ് വയനാട്ടുകുലവന്‍ ദൈവ് കെട്ട് നടക്കുക. 3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി നാള്‍മരം മുറിക്കല്‍, കലവറ നിറക്കല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും. വയനാട്ടുകുലവന്‍ തെയ്യത്തിന്റെ കൂടെ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങളും കാസര്‍ഗോഡ് ഭാഗത്ത് ഉണ്ടാകാറുണ്ട്. ആദ്യ ദിവസം തെയ്യം കൂടല്‍, രണ്ടാം ദിവസം തെയ്യങ്ങളുടെ വെള്ളാട്ടം, മൂന്നാം ദിവസം രാവിലെ മുതല്‍ തെയ്യ പുറപ്പാട് എന്നിവ നടക്കും. വൈകുന്നേരം നാലുമണിയോടെയാണ് തൊണ്ടച്ചന്‍ തെയ്യം അരങ്ങിലെത്തുക. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. രണ്ടാം ദിവസംരാത്രി നായാട്ടുകാര്‍ കൊണ്ടുവന്ന മൃഗങ്ങളെ, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വകയില്‍ ബപ്പിടല്‍ ചടങ്ങു നടക്കും. അതിന്നു ശേഷം അവയെ പാകം ചെയ്ത് തെയ്യം കാണാന്‍ വന്നവര്‍ക്കെല്ലാം ഭക്ഷണത്തോടൊപ്പം വിളമ്പും.വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകള്‍ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിര്‍ബാധം തുടരുന്നുണ്ട്.

ഈ പോസ്റ്റിലെ ആദ്യ ചിത്രം വെള്ളാട്ടത്തിന്റെ മുഖത്തെഴുതുന്നതും, 2, 3 ചിത്രങ്ങള്‍ വയനാട്ടുകുലവന്റെ വെള്ളാട്ടത്തിന്റെയും, 4 മുതലുള്ള ചിത്രങ്ങള്‍ തെയ്യത്തിന്റേതുമാണ്. ചിത്രങ്ങള്‍ ഞാനെടുത്തതാണ്, പല പോരായ്മകളുമുണ്ടാകും.

വയനാട്ടുകുലവന്റെ തോറ്റം വിക്കിയില്‍ ലഭ്യമാണ്, ശ്രീലാലിന്റെ പ്രയത്നത്തിനു നന്ദി.

റഫറന്‍സ്: 1. കളിയാട്ടം, സി.എം.എസ്.ചന്തേര
2. നാടന്‍ പാട്ടു മഞ്ജരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി
3. തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവന്‍ അഴീക്കോട്

24 comments:

കണ്ണൂരാന്‍ - KANNURAN said...

വയനാട്ടു കുലവന്‍, പിതാവിന്റെ കോപാഗ്നിയില്‍ സ്വന്തം കണ്ണുകള്‍ നഷ്ടപ്പെട്ട പുത്രന്റെ കഥ. കുറെക്കാലത്തിനു ശേഷം പെരുംകളിയാട്ടത്തില്‍ ഒരു പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിത്രങ്ങള്‍ മികവുറ്റതാണെങ്കില്‍ വര്‍ണ്ണന മനോഹരം.

കൂടുതല്‍ അറിയാനായീ ഇതിലൂടെ.

ആഗ്നേയ said...

ചിത്രങ്ങളും,വിവരണവും വളരെ നന്നായിരിക്കുന്നു..
വിശദമായി,ഭംഗിയായി അവതരിപ്പിച്ച വിഞ്ജാനപ്രദമായ പോസ്റ്റ്.

പാമരന്‍ said...

വളരെ നന്ദി ഇതൊക്കെ പരിചയപ്പെടുത്തുന്നതില്..

ദേവതീര്‍ത്ഥ said...

ചിത്രങ്ങള്‍ക്കു കീഴാളന്റെ മുഖത്തിന്റെ ഓജസ്സ്,വാക്കിന് അതീതം ഈ പോസ്റ്റ് എഴുതിയെടുക്കാന്‍ പോകുവാ.....ഈ ഉപകാരം ഒരിക്കലും മറക്കില്ല

ഡോക്ടര്‍ said...

nalla chithrangal....kollaam.....

ശ്രീജിത്ത്‌ കെ said...

ചിത്രങ്ങള്‍ പുലര്‍ക്കാലെ എടുത്തതുകൊണ്ടാണ് നിറങ്ങള്‍ അധികം വരാതിരുന്നത്. ഈ തെയ്യം പുലര്‍ച്ചെ മാത്രം ആണല്ലോ കെട്ടുന്നത്. അതുകൊണ്ട് ഒരു പോംവഴി ഇല്ല താനും. എങ്കിലും ചിത്രങ്ങള്‍ നല്ലത് തന്നെ. വളരെ നന്ദി.

വയനാട്ട് കുറവനെ കുറേ കണ്ടിട്ടുണ്ടെങ്കിലും ഈ ഐതിഹ്യം ഇതു വരെ കേട്ടിട്ടില്ല. വളരെ നന്ദിയുണ്ട്. കണ്ണൂരാന്‍ ചെയ്യുന്ന ഈ ഉപകാരത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ധ്വനി said...

ഞാന്‍ ഇതു കണ്ടിട്ടില്ല. ചിത്രങ്ങളിലല്ലാതെ! വര്‍ണ്ണന നന്നായിരിയ്ക്കുന്നു. നന്ദി!

ചിത്രങ്ങളും നന്ന്!

നിരക്ഷരന്‍ said...

അഞ്ചുവര്‍ഷത്തോളം കണ്ണൂര് ജീവിച്ചിട്ടും തെയ്യമൊന്നും കാണാന്‍ പറ്റാത്തതിന്റെ ദുഖം കുറച്ചൊന്നുമല്ല എനിക്കുള്ളത്.

താങ്കളുടെ ഈ പോസ്റ്റിന് ഒരുപാടൊരുപാട് നന്ദി.
ഇനിയും എഴുതൂ.

Sharu.... said...

നല്ല വിവരണം... കുറച്ചെന്തെങ്കിലും ഒക്കെ അറിയാന്‍ കഴിഞ്ഞു.നല്ല പോസ്റ്റ് :)

വഴി പോക്കന്‍.. said...

നന്നായിരിക്കുന്നു കണ്ണൂരാനെ.. ഇടക്കു കാസറ്‌ഗ്ഗോഡായിരുന്ന സമയത്ത് ഈ തെയ്യം കാണാനായി ഒന്നു ശ്രമിച്ഛതായിരുന്നു. പക്ഷെ നിറ്‌ഭാഗ്യവശാല്‍ എനിക്കിതു കാ‍ണാന്‍ സാധിച്ചില്ല :( ഇനിയും സമയമുണ്ടല്ലൊ അല്ലെ..:)

സതീര്‍ത്ഥ്യന്‍ said...

ചേട്ടയീ... ഇപ്പോ, നാട്ടിലുണ്ടോ? പയ്യന്നൂര് കളിയാട്ടങ്ങള്‍ തകര്‍ക്കുകയ... വന്നാല്‍ കുറേ പടങ്ങള്‍ പിടിക്കാം.. :-)
പോസ്റ്റ് നന്നായിരിക്കുന്നു...
ചിലയിടങ്ങളില്‍ പൊട്ടന്‍ തെയ്യം എന്നും, വേടന്‍ തെയ്യം എന്നും അറിയപ്പെടുന്നത് വയനട്ടുകുലവന്‍ തന്നെയല്ലേ?

മൈന said...

നല്ല കുറിപ്പ്‌. പക്ഷേ ഇതേവരെ കാണാന്‍ സാധിച്ചിട്ടില്ല. എപ്പോഴെങ്കിലും കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെ, ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

വായിച്ചു..

ശ്രീ said...

വയന്നാട്ടു കുലവനെപ്പറ്റി അറിയില്ലായിരുന്നു. ഇത് ഇവിടെ പങ്കു വച്ചതിനു നന്ദി.
:)

കണ്ണൂരാന്‍ - KANNURAN said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
ശ്രീജിത്: വെള്ളാട്ടം രാത്രിയും തെയ്യം പുലര്‍ച്ചയ്ക്കുമാണ് ഉണ്ടാവാറ്. വയനാട്ടു കുറവനല്ല, കുലവനാണ്.

സതീര്‍ത്ഥ്യന്‍: പൊട്ടന്‍ തെയ്യവും, വേടനും, വയനാട്ടു കുലവനും ഒന്നല്ല. എല്ലാം വേറെ വേറെ തെയ്യങ്ങളാണ്. പൊട്ടന്‍ തെയ്യത്തെ കുറിച്ചുള്ള വിശദമായ പോസ്റ്റ് ഈ ബ്ലോഗില്‍ തന്നെ ഉണ്ടല്ലോ.

മൈന: തെയ്യം കാണാന്‍ വരൂ, കണ്ണൂരോ കാസര്‍ഗോഡോ വരൂ. ജാഥകളിലോ, സ്റ്റേജ് പ്രകടനങ്ങളിലോ കണ്ടാല്‍ യഥാര്‍ത്ഥ തെയ്യത്തിന്റെ അനുഭൂതി ലഭിക്കില്ല, അതു അനുഷ്ഠാനപരമായി നടക്കുന്ന സ്ഥലത്തു നിന്നു തന്നെ കാണണം.

Pramod.KM said...

നന്നായിട്ടുണ്ട്:)

പേര്.. പേരക്ക...! said...

ഈ അറിവുകള്‍ക്ക് വളരെ നന്ദി.

ചുള്ളിക്കാലെ ബാബു said...

പ്രിയ കണ്ണൂരാന്‍, തൊണ്ടച്ചനെ പോസ്റ്റിയതിനു നന്ദി.
കാസറഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ചുള്ളിക്കാല്‍ തറവാട് (എന്റെ വീട്) ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനവും ഉള്‍കൊണ്ടതാണ്. ഇവിടെ എന്റെ അറിവില്‍ 1987 ലും, 1997 ലും തെയ്യം കെട്ട് നടന്നിട്ടുണ്ട്. അതിന് മുമ്പ് എപ്പോഴാണെന്ന് ജീവിച്ചിരിക്കുന്നവര്‍ക്കാര്‍ക്കും അറിയില്ല. 250 വര്‍ഷം മുമ്പാണെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. ഞങ്ങളുടെ ഭാഗത്ത്, വയനാട്ടുകുലവന്‍ തെയ്യത്തിന്റെ കൂടെ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി എന്നിവ ഉണ്ടായിരിക്കും. മൂന്നു ദിവസങ്ങളിലായിട്ടാണ് പരിപാടി. ആദ്യ ദിവസം തെയ്യം കൂടല്‍, രണ്ടാം ദിവസം ഈ തെയ്യങ്ങളുടെ വെള്ളാട്ടം, മൂന്നാം ദിവസം രാവിലെ മുതല്‍ തെയ്യ പുറപ്പാട്. വൈകുന്നേരം നാലുമണ്യോടെ തൊണ്ടച്ചന്‍ തെയ്യം അരങ്ങിലെത്തും.
രണ്ടാം ദിവസംരാത്രി നായാട്ടുകാര്‍ കൊണ്ടുവന്ന മൃഗങ്ങളെ, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വകയില്‍ ബപ്പിടല്‍ ചടങ്ങു നടക്കും. അതിന്നു ശേഷം അവയെ പാകം ചെയ്ത് തെയ്യം കാണാന്‍ വന്നവര്‍ക്കെല്ലാം ഭക്ഷണത്തോടൊപ്പം വിളമ്പും. ഭാരിച്ച ചിലവും, മനുഷ്യ പ്രയത്നവും വേണ്ടിവരുന്നതിന്നാല്‍ കുറേ വര്‍ഷങ്ങള്‍ കാത്തിരുന്നാലേ കാണാന്‍ പറ്റൂ.

ശ്രീലാല്‍ said...

ഇപ്പൊഴാണ് ശരിക്കും ഒന്നു വായിക്കുന്നത്. തെയ്യം പോലുള്ള അനുഷ്ഠാനകലകളുടെ കഥയും ചരിത്രവും ഒക്കെ ഇങ്ങനെ എഴുതിവെക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. തെയ്യം കാണാറുണ്ടെങ്കിലും പലപ്പൊഴും കഥയും പശ്ചാത്തലവും മനസ്സിലാവാറില്ല. തോറ്റം കേട്ടാല്‍ ത്തന്നെ ശരിയായി മനസ്സിലാവില്ല.

വയനാട്ടുകുലവന്‍ ഇതുവരെ കണ്ടിട്ടില്ല. എന്തായാലും കഥ അറിയാന്‍ പറ്റിയതില്‍ വളരെ സന്തോഷം.

ചുള്ളിക്കാലെ ബാബു said...
This post has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

പ്രമോദ്, പേരക്ക: നന്ദി.
ചുള്ളിക്കാലെ ബാബു: ഞാന്‍ കാത്തിരിക്കയായിരുന്നു കാസര്‍ഗോഡ് ഭാഗത്തുള്ളവരെ. താങ്കളുടെ കമന്റിലെ പ്രസക്ത ഭാഗങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ നന്ദി.

ശ്രീലാല്‍: തീര്‍ച്ചയായും കാണുക, എത്രയും വേഗം. നന്ദി.

അപര്‍ണ്ണ said...

ഇപ്പോഴാണ്‌ ഇത്‌ കാണുന്നത്‌. വായിച്ചു മനസ്സിലാക്കുന്നതോടൊപ്പം നേരില്‍ കാണാനുള്ള കൊതി. പയ്യന്നൂര്‍ക്കാരി ഒരു കൂട്ടുകാരി പണ്ട്‌ ഒരുപാടു വിളിച്ചതാണ്‌, അന്ന് പല കാരണങ്ങള്‍ മൂലം സാധിച്ചില്ല. അടുത്ത വര്‍ഷമെങ്കിലും..:)

Prasad said...

ചുട്ട അടയുടെ രസം ഇപ്പോളും നാവില്‍ ഉണ്ട്