Tuesday, January 09, 2007

കോലത്ത്‌ നാട്‌

കേരളത്തില്‍ അനുഷ്ഠാനമായി തെയ്യം കെട്ടിയാടിവരുന്നത് വടക്കെ മലബാര്‍ (കോലത്ത് നാട്) പ്രദേശത്താണ്. തെയ്യത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനു മുമ്പ് കോലത്തു നാടിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

വടക്കു കാസര്‍കോട്‌ മുതല്‍ തെക്ക്‌ കോരപ്പുഴവരെയും കിഴക്ക്‌ കുടകു മല മുതല്‍ പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയും വ്യാപ്തിയുണ്ടായിരുന്നു കോലത്ത്‌ നാട്ടിന്‌. മൂഷക രാജ്യം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 14ആം നൂറ്റാണ്ട്‌ മുതലാണത്രെ കോലത്ത്‌ നാടെന്നറിയപ്പെടാന്‍ തുടങ്ങിയത്‌. കോലത്തുനാട്ടിലെ രാജാക്കന്മാരാണ്‌ കോലത്തിരി. കോലത്ത്‌ നാട്ടില്‍ എണ്ണമറ്റ നാടന്‍ കലാരൂപങ്ങള്‍, നാടന്‍ പാട്ടുകള്‍, മതപരവും മാന്ത്രികവുമായ വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധന രീതികള്‍ എന്നിവ പലതും ഉണ്ടായിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

ഒരു പ്രത്യേക സ്ഥലത്തെ (ഗ്രാമത്തിലെ) പ്രദേശത്തെ തെയ്യം കെട്ടാനും, ആചാരങ്ങള്‍ അനുഷ്ഠിക്കാനും ജന്മാരിക്ക്‌ (അധികാരപ്പെട്ട ആള്‍) മാത്രമെ അധികാരമുള്ളൂ. ഈ അധികാരത്തെ ചെറുജന്മാവകാശം എന്നാണ്‌ പറയുന്നത്‌. ചില അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമെ മറ്റു ദേശങ്ങളിലുള്ളവര്‍ തെയ്യം കെട്ടേണ്ടി വരുമ്പോള്‍ ജന്മാരിയുടെ സമ്മതം വാങ്ങി മാത്രമെ അത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന വിവിധ ജാതിയില്‍പെട്ട വിദഗ്ധര്‍ക്കു കോലത്തിരി സ്ഥാനപ്പേരുകളും ബഹുമതികളും നല്‍കി വന്നിരുന്നു. തെയ്യം കെട്ടി പ്രഗത്ഭ്യം തെളിയിച്ച 'മലയന്‌' പണിക്കര്‍ എന്നും, 'വണ്ണാന്‌' പെരുവണ്ണാന്‍ എന്നുമാണ്‌ സ്ഥാനപ്പേരുകള്‍. മലയന്‍ തീച്ചാമുണ്ടി തെയ്യം കെട്ടി നൂറിലേറെ തവണ മേലേരി (തീക്കൂന)യില്‍ വീണും,വണ്ണാന്‍ തീപ്പന്തങ്ങളേറ്റിയ പുതിയ ഭഗവതി തെയ്യം കെട്ടിയും തങ്ങളുടെ അഭ്യാസപാടവം തെളിയിച്ചാലുമാണ്‌ പട്ടും വളയും നല്‍കി അവരെ പണിക്കര്‍ എന്നും, പെരുവണ്ണാന്‍ എന്നും കോലത്തിരിയോ, അദ്ദേഹത്തിന്റെ പ്രതിനിധികളോ ആണ്‌ സ്ഥാനം നല്‍കി ആദരിക്കാറ്‌ പതിവ്‌.

കോലത്ത്‌ നാട്‌ ചരിത്രപരമായും, സാംസ്ക്കാരികപരമായും കേരളത്തിലെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന പ്രദേശമാണ്‌. കോലത്തിരിയുടെ കീഴില്‍ ഇവിടെ അനുഷ്ഠാനങ്ങളും നാടോടി കലകളും തഴച്ചു പടര്‍ന്നു. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവരെ പരസ്പരം ഏകോപിപ്പിക്കുന്നതിന്‌ പ്രദേശിക ഉത്സവങ്ങളും (കളിയാട്ടം ഉല്‍പ്പെടെ) ആഘോഷങ്ങളും പ്രധാന കണ്ണിയായി വര്‍ത്തിച്ചിരുന്നു.സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ (മലയര്‍, വണ്ണാന്‍ തുടങ്ങിയ ദളിതര്‍) ദൈവക്കോലങ്ങളായി ഏറ്റവും ഉന്നതരെയടക്കം അനുഗ്രഹിക്കുന്നത്‌ ഈ നാടിന്റെ സവിശേഷതയത്രെ. കാവുകള്‍, മുണ്ട്യ, സ്ഥാനം, കൂലോം തുടങ്ങിയ സ്ഥലങ്ങളിലും, കൊയ്ത്തിനു ശേഷമുള്ള വയലുകളിലുമാണ്‌ സാധാരണയായി തെയ്യം കെട്ടിയാടുന്നത്‌. ജാതി സമ്പ്രദായം കൊടികുത്തി വാണ സമയത്തു പോലും ഉയര്‍ന്ന ജാതിക്കാരുടെ വീടികളില്‍ കയറി ചെല്ലാനുള്ള അവകാശം മേല്‍ പറഞ്ഞവര്‍ക്കുണ്ടായിരുന്നു. ഇതുകൊണ്ടു തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും, രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അവര്‍ക്കുണ്ടായ ക്രിയാത്മകമായ പങ്കാളിത്തവും അനുഷ്ഠാനപരമായ പദവിയും കോലത്തു നാടിന്റെ (വടക്കെ മലബാറിന്റെ) പ്രത്യേകതയാണെന്നതില്‍ സംശയമില്ല.

9 comments:

KANNURAN - കണ്ണൂരാന്‍ said...

കേരളത്തില്‍ അനുഷ്ഠാനമായി തെയ്യം കെട്ടിയാടിവരുന്നത് വടക്കെ മലബാര്‍ (കോലത്ത് നാട്) പ്രദേശത്താണ്. തെയ്യത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനു മുമ്പ് കോലത്തു നാടിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. കോലത്തു നാടിനെക്കുറിച്ച്....

ittimalu said...

കോഴിക്കോടിനപ്പുറം കാണാത്ത ഒരു പാവമല്ലാത്ത പാലക്കാട്ടുകാരിയുടെ സംശയങ്ങളാണെ...

ഈ പട്ടും വളയും പരിപാടി ഒക്കെ ഇപ്പൊഴും ഉണ്ടോ? അല്ല ജന്മിത്തം ഒക്കെ പോയില്ലെ..അപ്പൊ എങ്ങിനെയാ?

തെയ്യം കൊള്ളാലോ.. ഒരു വേഷപകര്‍ച്ചയിലൂടെ മേലാളനെ കീഴാളന്റെ അടിയാളനാക്കിയില്ലെ... ദൈവത്തിന്റെ ഓരോ കളികളെ..

നന്നായിരിക്കുന്നു...

സു | Su said...

കണ്ണൂരാന്‍ :) പോസ്റ്റിന് നന്ദി. അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

പാര്‍വതി said...

രസകരവും കൌതുകകരവുമായ അറിവുകള്‍..

-പാര്‍വതി.

KANNURAN - കണ്ണൂരാന്‍ said...

ഇട്ടിമാളു:- ഇപ്പോഴും ഉണ്ട് പട്ടും വളയും നല്‍കല്‍.ജന്മിത്വത്തിന്റെ ഭാഗമായല്ല, പിന്തുടര്‍ന്നു വരുന്ന ഒരു ആചാരമെന്ന നിലയില്‍. ഇതു നല്‍കാന്‍ തമ്പുരാന്റെ കൈയ്യില്‍ കാശില്ലാത്തതിനാല്‍ നാട്ടുകാര്‍ പിരിച്ചുണ്ടാക്കിയ വളയും പട്ടും തമ്പുരാന്‍ നല്‍കുമെന്നു മാത്രം.

സു, പാര്‍വതി: നന്ദി. വീണ്ടും പുതിയ വിവരങ്ങളുമായി വരാം.

പൊതുവാള് said...

കാസറഗോഡ് ഭാഗത്ത് ഇവിടെ പറഞ്ഞിട്ടുള്ള മലയന്‍,വണ്ണാന്‍ എന്നീ വിഭാഗക്കാരെ കൂടാതെ കോപ്പാളന്‍ എന്നറിയപ്പെടുന്ന, പഴയ ജാതിവ്യവസ്ഥ പ്രകാരം വളരെ പിന്നോക്കക്കാരായ മറ്റൊരു ദളിത വിഭാഗവും കൂടി തെയ്യം കെട്ടിയാടുന്നുണ്ട്.

ഇവരില്‍ കഴിവു തെളിയിച്ച കലാകാരന്മാരെ ‘കലേപ്പാടി’ എന്ന ആചാരപ്പേരു നല്‍കിയാണ് ആദരിക്കുന്നത്.

ഈ ഭാഗങ്ങളില്‍ രുദ്രമൂര്‍ത്തികളായി ആരാധിക്കുന്ന ഒട്ടുവളരെ ഭഗവതിത്തെയ്യങ്ങളുടെ തീക്കോലങ്ങള്‍ കെട്ടിയാടുന്നതീ വിഭാഗക്കാരാണ്.

ഈ ഓരോ വിഭാഗങ്ങളും തെയ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന,‘ അണിയലം‘ എന്നപേരിലറിയ പ്പെടുന്ന ആടയാഭരണങ്ങളിലും, താളവാദ്യമായുപയോഗിക്കുന്ന ചെണ്ടയുടെ നാദത്തിലും, അതു കൊട്ടുന്ന താളത്തിലും മാത്രമല്ല തോറ്റം പാട്ടുകളുടെ ഈണത്തില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

ഇതൊന്നും കൂടാതെ മറ്റു പല ദളിത വിഭാഗങ്ങളിലും അവരവരുടെ അനുഷ്ടാനങ്ങള്‍ക്കിടയില്‍ അവര്‍ തന്നെ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന പതിവും കണ്ടുവരുന്നുണ്ട്.
ഗവേഷകന്‍ കഴിഞ്ഞ പോസ്റ്റില്‍ വിഷ്ണുമൂര്‍ത്തിയുടെ പിന്നിലെ ഐതിഹ്യ കഥയെപ്പറ്റി ചോദിച്ചത് ഇന്നാണ് ശ്രദ്ധയില്‍പ്പെട്ടത്.ശ്രമിക്കാം എന്നു മാത്രമിപ്പോള്‍ പറയുന്നു.

KANNURAN - കണ്ണൂരാന്‍ said...

പൊതുവാളന്‍:- മലയന്‍, വണ്ണാന്‍, കോപ്പാളന്‍ എന്നീ സമുദായക്കാരെ കൂടാതെ വേലന്‍, മാവിലന്‍, കോപ്പാളന്‍, മുന്നൂറ്റാന്‍, അഞൂറ്റാന്‍ മുതലായവരും തെയ്യം കെട്ടാറുണ്ട്. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. വിഷ്ണുമൂര്‍ത്തിയുടെ കഥ ഒരു പുതിയ പോസ്റ്റായി ഇടാം..

Thampuran said...

വാസ്തവം കണ്ണൂരാനെ..

Thampuran said...

പട്ടും വളയും ഇപ്പോഴും ഉണ്ട്....

രണ്ടുമൂന്നു തവണ അതിനുള്ള അവസനം ഈയുള്ളവന് കിട്ടിയിട്ടുണ്ട്...

ഒരു അനുഭൂതിയാണ്...ഒരു അംഗീകാരം കൊടുക്കുവാന്‍ കഴിയുകാ എന്നത്...

കാലത്തിന് കോലങ്ങള്‍ ഉറഞ്ഞ് തുള്ളട്ടെ...